മധു കൈതപ്രം

Madhu Kaithapram

കൈതപ്രം വലിയകാമ്പ്രത്ത് വീട്ടില്‍ പരേതനായ കെ.പി.കുഞ്ഞിരാമപ്പൊതുവാളിന്റെയും നാരായണിയമ്മയുടെയും മക്കളില്‍ ഏറ്റവും ഇളയവനായി ജനനം. മാതമംഗലം ഗവ. എച്ച്.എസ്.എസ്സിലും പയ്യന്നൂര്‍ കോളേജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. ചെറുപ്പ കാലത്ത് തന്നെ വായന ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹം സിനിമകളും കണ്ടിരുന്നു. കോളേജ് വിദ്യാഭ്യാസ കാലത്ത് പയ്യന്നൂര്‍ 'സര്‍ഗ സൊസൈറ്റി' യുമായി ചേർന്ന് പ്രവർത്തിച്ചു തുടങ്ങിയതോടെ സിനിമയിലേക്ക് കൂടുതൽ ആകൃഷ്ടനായി. പഠന ശേഷം മാർക്കറ്റിങ്ങ് ജോലികൾ ചെയ്തു വന്നിരുന്നതിനിടയിലാണ് ജയരാജിന്റെ സഹായിയായി മാറുന്നത്. അദ്ദേഹത്തിന്റെ സഹായിയായി കളിയാട്ടം, കണ്ണകി, ശാന്തം, താലോലം തുടങ്ങിയ സിനിമകളില്‍ പ്രവര്‍ത്തിച്ചു. 'സഫല'ത്തില്‍ അശോക് ആര്‍ നാഥിന്റെ കൂടെയും ഹക്കിമിനൊപ്പം 'ഗാര്‍ഡി'ലും അസോസിയേറ്റായി വര്‍ക്ക് ചെയ്തു. 2006 ല്‍ തിലകനെയും മുരളിയേയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഏകാന്തം എന്ന ചിത്രം സംവിധാനം ചെയ്തു. മികച്ച പുതുമുഖ സംവിധായകനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏകാന്തത്തിലൂടെ അദ്ദേഹത്തെ തേടിയെത്തി. കേരള സര്‍ക്കാറിന്റെ സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരവും ഈ ചിത്രത്തിന് ലഭിച്ചു. 2009 ല്‍ 'മധ്യവേനല്‍' എന്ന ചലച്ചിത്രവും തുടര്‍ന്ന് 'ഓര്‍മമാത്രം', 'വെള്ളിവെളിച്ചത്തില്‍' എന്നീ സിനിമകളും സംവിധാനം ചെയ്തു. 

ശ്വേതാമേനോന്‍, മനോജ് കെ. ജയന്‍ എന്നിവര്‍ അഭിനയിച്ച “മധ്യവേനല്‍” എന്ന ചിത്രത്തിന് സാമൂഹ്യ പ്രാധാന്യവും പ്രതിബദ്ധതയും ഉള്ള ചിത്രമെന്ന നിലയ്ക്ക് കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ട്. പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ ജോണ്‍ ബ്രിട്ടാസിനെ നായകനാക്കി ചെയ്ത “വെള്ളിവെളിച്ചത്തില്‍” ആണ് അവസാനത്തെ ചിത്രം.

2014 ഡിസംബർ 29 ന്, ചികിത്സയിൽ ഇരിക്കെ അന്തരിച്ചു

ഭാര്യ: രാഗി മധു. മകന്‍: ശ്രീരാം.