വിയർപ്പിന്റെ വില
തറവാട്ടുമഹിമയിൽ അഭിരമിച്ച് ജോലിയുടെ മാന്യത അംഗീകരിക്കാതിരുന്ന കോയിക്കൽ കൃഷ്ണക്കുറുപ്പ് മക്കളിൽക്കൂടി ഇത് മനസ്സിലാക്കിയെടുക്കുന്നതാണ് കഥയുടെ കാതൽ. മകൻ ഗോപി ആഭിജാത്യവിശ്വാസങ്ങൾക്ക് പുല്ലുവില കൽപ്പിച്ച് ഒരു ബസ് കണ്ടക്ടറുടെ ജോലി ഏറ്റെടുത്തത് അപമാനമെന്നു കരുതി ഗോപിയെ കൃഷ്ണക്കുറുപ്പ് വീട്ടിൽ നിന്നും പുറത്താക്കി. മൂത്തമകൻ ഭാസിയും കലഹപ്രിയയായ ഭാര്യയും വഴക്കുണ്ടാക്കി വീടു വിട്ടു. മകനെത്തടയാൻ ഒരുമ്പെട്ട കൃഷ്ണക്കുറുപ്പ് വീണു കാലൊടിയുകയും ചികിത്സയ്ക്കു പണമുണ്ടാക്കാൻ മകൾ ഓമന അച്ഛനറിയാതെ അടുത്ത വീട്ടിലെ പെൺകുട്ടിയെ പാട്ടുപഠിപ്പിയ്ക്കാൻ തുനിയുകയും ചെയ്യുന്നു. ശിഷ്യയുടെ സഹോദരൻ ദാമുവുമായി ഓമന പ്രണയത്തിലുമായി. ബാങ്ക് മാനേജരാണെങ്കിലും കുടുംബഹിമ പോരാത്തതിനാൽ ദാമുവുമായുള്ള അവളുടെ വിവാഹം കൃഷ്ണക്കുറുപ്പ് വേണ്ടെന്നു വച്ചു. ഭാസിയുടെ അമ്മായിയച്ഛൻ ഗോപാലക്കുറുപ്പ് ഓമനയുടെ മറ്റൊരു വിവാഹപദ്ധതി മുടക്കുകയും ചെയ്തു. കടത്തിൽ മുങ്ങിയ കൃഷ്ണക്കുറുപ്പ് ആത്മഹത്യക്കൊരുങ്ങിയപ്പോൾ ഗോപി തന്റെ ടാക്സിക്കാറു വിറ്റ് കടം തീർത്തു. ജ്യേഷ്ഠൻ ജയിലിലായപ്പോൽ അയാളെ രക്ഷിക്കാനും ഗോപി മാത്രം. പശ്ചാത്താപവിവശനായ കൃഷ്ണക്കുറുപ്പ് ഗോപിയോട് മാപ്പിരന്ന്, ഓമനയെ ദാമുവിനു തന്നെ വിവാഹം ചെയ്തു കൊടുക്കുന്നു.