പരാജിതന്റെ ആത്മനൊമ്പരങ്ങൾ

ജഗത് ജയറാം

തെറ്റിലേക്ക്/കുറ്റത്തിലേക്ക് പോകുകയാണെറിഞ്ഞു കൊണ്ടു തന്നെ അത് ചെയ്യേണ്ടി വരുന്ന ഒരാളുടെ നിസ്സഹായത ഭീകരമാണ്. അറിഞ്ഞു കൊണ്ട് തന്നെ തെറ്റിലേക്ക് നടന്നടുക്കുക വ്യക്തിയിൽ സംഘർഷം ഉടലെടുക്കാൻ കാരണമാകും.സമൂഹവും കുടുംബവും ഒരു വ്യക്തിയെ അത്തരമൊരു സാഹചര്യത്തിലേക്ക് നയിക്കുന്നുണ്ടെങ്കിൽ പ്രത്യേകിച്ചും. അതിന്റെ ഏറ്റവും ഭീകരമായ ചിത്രീകരണമാണ് ഈ രണ്ട് സീനിലും. ( കിരീടം, ചെങ്കോൽ) പൊതു സമൂഹം ഹിതകരം എന്ന് കരുതുന്ന മൂല്യവ്യവസ്ഥയ്ക്ക് എതിരായ പ്രവൃത്തി ചെയ്തു പോകുന്നവർ അങ്ങനെ ചെയ്യാൻ കാരണം അവരെ പ്രേരിപ്പിക്കുന്ന അനുഭവങ്ങളിലൂടെ കടന്ന് പോവുന്നത് കൊണ്ടാണെന്ന് പറയാതെ തന്നെ അറിയാമല്ലോ.സാഹചര്യങ്ങളുടെയും അനുഭവങ്ങളുടെയും "ഇരകളാണ് " മനുഷ്യർ.

മുത്തശ്ശി സമ്മാനം കൊടുത്ത കത്തി അച്ചുതൻ നായർ പറമ്പിലേക്ക് വലിച്ചെറിയുന്നുണ്ടെങ്കിലും സാഹചര്യങ്ങളോട് പൊരുതി നിൽക്കാൻ സേതുമാധവന് അത് തിരഞ്ഞ് എടുക്കേണ്ട അവസ്ഥ ഭീതിതമാണ്. അതിനേക്കാൾ ഭീകരമാണ് ലോഡ്ജ് മുറിയിൽ തന്റെ ഭൂതകാല ദുരന്ത ജീവിതത്തെക്കുറിച്ച് അയവിറച്ച് അതിൽ തന്നെ തുടർന്നു പോകുവാൻ സേതുമാധവനെ പ്രേരിപ്പിക്കുന്നത്.. ജീവിത സാഹചര്യങ്ങൾക്ക് മുന്നിൽ ഏറ്റവും നിസ്സഹായരായി മാറുന്നവരാണ് എളുപ്പം വയലന്റായി പെരുമാറിപ്പോകുന്നത്.അതാണ് സത്യം .

" കീരിക്കാടൻ ജോസ് ആണായിരുന്നടാ പുറകീന്ന് കുത്തില്ല, തന്തയ്ക്ക് പിറന്നവനാ, നീ ഏത് കുറുക്കനുണ്ടായതാടാ, നീ എന്നെ കൂലിക്ക് തല്ലിച്ചു, ഞാൻ നിന്നെ നാട്ടുകാര്ടെ മുന്നിലിട്ടടിക്കും"എന്നും "നഷ്ടപ്പെടാനൊന്നുമില്ല എന്ന് തോന്നുമ്പൊ നേടാൻ ഒരു പാട് ഉണ്ട് എന്ന് തോന്നുമ്പൊ ധൈര്യം ഉണ്ടാവും'' എന്നുമൊക്കെ
എന്നയാളെക്കൊണ്ട് (ചെങ്കോൽ) പറയിപ്പിക്കുന്നതും ഈ നിസ്സഹായവസ്ഥ കൊണ്ടു തന്നെ. പോയതൊന്നും തിരിച്ചുപിടിക്കാനാവാത്തതിൽ അയാളുടെ വേദനയും കുറ്റബോധവും അത്ര ആഴത്തിലുള്ളതാണ്.

ആൾക്കൂട്ടത്തിലും ഒറ്റപ്പെട്ടു പോകുന്നവരുടെ ഏകാന്തത, സാഹചര്യങ്ങൾക്കു മുന്നിൽ പതറിപ്പോകുന്ന വെറും പച്ചയായ മനുഷ്യർ, സ്വന്തം നിഴലിനെപ്പോലും സ്നേഹിക്കാൻ കഴിയാത്തവന്റെ നിസ്സഹായത, വ്യക്തിയോട് സമൂഹം ചെയ്ത ക്രൂരത ഇതൊക്കെയാണ് റിപീറ്റായി ലോഹി സിനിമകളിൽ തെളിഞ്ഞു കാണുന്നത്. വ്യക്തിയോട് സമൂഹം ചെയ്ത ക്രൂരതയുടെ ഏറ്റവും വലിയ പ്രത്യക്ഷ ഉദാഹരണമാണ് ചെങ്കോൽ. ഹൃദയം നുറുക്കുന്ന വേദനയാണ് ഈ സിനിമ ചെറുപ്പകാലത്ത് എന്റെ മനസ്സിൽ ഉണ്ടാക്കിയത്. അത് പറഞ്ഞറിയിക്കാനാവില്ല.ആ ഒരു വൈകാരിക വിസ്ഫോടനം എന്റെ മനസ്സിൽ ഈ സിനിമ സൃഷ്ടിച്ചിട്ടുണ്ടെങ്കിൽ, ഇത് എഴുതിക്കൊണ്ടിരിക്കുന്ന എഴുത്തുകാരന്റെ മനസ്സ് എത്രയേറെ സംഘർഷങ്ങളിലൂടെ കടന്ന് പോയിട്ടുള്ളതായിരിക്കുമെന്ന് ഒരു പാട് തവണ പലപ്പോഴും സ്വയം ആലോചിച്ചു നോക്കിയിട്ടുണ്ട്. അന്ന് അനുഭവപ്പെട്ടതിന്റെ പത്തിലൊരു ഇമ്പാക്ട് മാത്രമേ ഒരു പക്ഷേ ഈ സിനിമയെക്കുറിച്ച് എഴുതുമ്പോൾ പുറത്തു വരാൻ സാധ്യതയുള്ളൂ. എല്ലാ വേദനകളും സ്വയം സഹിച്ച് ഉരുകിത്തീർന്ന് വീണ്ടും സാധാരണവും സ്വാഭാവികവുമായ ജീവിതത്തിലേക്ക് തിരികെ കയറാൻ ശ്രമിക്കുമ്പോഴും മുന്നിൽ നിന്നും പിന്നിൽ നിന്നും കുത്തി മുറിവേൽപ്പിക്കുന്ന സാഹചര്യങ്ങളെ ഇതിനേക്കാൾ സംഘർഷഭരിതമായി എങ്ങനെ അവതരിപ്പിക്കും? ഒരു പക്ഷേ എഴുത്തുകാരന്റെ "വൺ ഓഫ് ദി ബെസ്റ്റ് സ്ക്രിപ്റ്റ് " എന്ന് തന്നെയാണ് അന്നും ഇന്നും എന്നും വിശ്വസിക്കുന്നത്.അങ്ങനെ പറയാൻ പല കാരണങ്ങളുണ്ട്. അതിന്റെ ഏറ്റവും വലിയ കാരണം എന്നു പറയുന്നത് കീരിക്കാടനെ ചെങ്കോലിൽ അവതരിപ്പിച്ച രീതിയാണ്. അയാൾ ഒരു ഗുണ്ടയാണ്.സമൂഹം തികച്ചും അപകടകാരിയും അക്രമകാരിയുമായി നോക്കിക്കാണുന്ന അയാളും ഒരു സാധാരണ മനുഷ്യനാണ്. കുടുംബവും കൊച്ചു കുട്ടികളുമുള്ള വെറും ഒരു മനുഷ്യൻ.കിരീടത്തിൽ ക്രൂരനായി അവതരിപ്പിക്കപ്പെട്ട കീരിക്കാടനോട് ചെങ്കോലിലെത്തുമ്പോൾ ചിലയിടത്ത് സ്നേഹം തോന്നാം. ഗുണ്ടയായിട്ടും കീരിക്കാടന്റെ ഒരു മാനുഷിക വശം അടയാളപ്പെടുത്താൻ ലോഹി ശ്രമിച്ചിട്ടുണ്ട്.ഒരാളുടെ ജീവൻ അപഹരിക്കുന്നത് അയാളെ ഡിപൻഡ് ചെയ്യുന്ന ഒരു പാട് പേരുടെ ജീവിതം തകർത്തെറിയുക കൂടിയാണ് ചെയ്യുന്നത് എന്നുള്ളതും കാണിക്കുന്നുണ്ട്. സ്വന്തം അച്ഛനെ തീർത്ത സേതുമാധവനോട് അതേ പക ഉള്ളിൽ കൊണ്ടു നടക്കുന്ന കീരിക്കാടന്റെ മകനും മരണം എന്നും നഷ്ടങ്ങൾ മാത്രമേ ഉണ്ടാക്കുന്നുവെന്ന് പറയുന്ന മകളും ഇരു ധ്രുവങ്ങളിലാണ് നിൽക്കുന്നത്. തഞ്ചം കിട്ടിയാൽ അച്ഛനെ കൊന്നവനെ വേദനിപ്പിക്കണം, കൊല്ലണം എന്നു മകൻ കരുതുന്നുവെങ്കിൽ കീരിക്കാടന്റെ ഭാര്യയ്ക്ക് സേതുവിന്റെ സാന്നിധ്യം ഒരു തരം അസ്വസ്ഥതയും വീർപ്പുമുട്ടലുമാണ്. ഭർത്താവിനെ തീർത്തവനെ സ്വന്തം വീട്ടിൽ ശുശ്രൂഷിക്കുന്ന ഒരു അവസ്ഥ. അതെത്ര മാത്രം അസ്വസ്ഥകരമാണ്.? അതുപോലെ ഇന്നത്തെ ശത്രു നാളത്തെ മിത്രമായേക്കാമെന്ന അവസ്ഥ പരമേശ്വരനിലൂടെ അവതരിപ്പിച്ചത്..അത് തന്നെയാണ് ആ തിരക്കഥയിൽ അദ്ദേഹത്തിന്റെ ഏറ്റവും വലിയ ബ്രില്യൻസ്.അതു പോലെ കാലം ഒരു പാട് കഥാപാത്രങ്ങളിലുണ്ടാക്കിയ മാറ്റങ്ങൾ, അവരുടെ ആന്തരിക സംഘർഷങ്ങൾ അതെല്ലാം കൂടി ഒരൊറ്റ തിരക്കഥയിലൂടെ ആഴത്തിൽ പ്രേക്ഷകരെ അനുഭവപ്പെടുത്തുക ചെറിയ കാര്യമല്ല. ഒരു പാട് കഥാപാത്രങ്ങളുടെ മാനസിക അവസ്ഥയിലൂടെ തിരക്കഥാകൃത്ത് കയറിയിറങ്ങിയിരിക്കണം.

പലരും പറയുന്നത് കേൾക്കാം കിരീടം വൈകാരികവും ചെങ്കോൽ അതിവൈകാരികവുമാണെന്ന്. അല്ലെങ്കിൽ ചെങ്കോലിൽ എല്ലാ കഥാപാത്രങ്ങൾക്കും ഒരു ദുരന്ത പരിവേഷം ചമയ്ക്കാൻ ലോഹിതദാസ് ബോധപൂർവ്വം ശ്രമിക്കുന്നുവെന്ന്. അതിൽ തെറ്റ് പറയാനാവില്ല.കാരണം അത് സത്യമാണ്.ദുരന്തങ്ങളിൽ നിന്ന് ദുരന്തങ്ങളിലേക്ക് തന്നെ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്ന കഥാഗതി എത്ര മാത്രം അതിവൈകാരികമാണെന്ന് പറഞ്ഞാലും ശരി, അതെത്ര മാത്രം ശക്തമായി പ്രേക്ഷകനെ അനുഭവപ്പെടുത്തുന്നു എന്നതിലാണ് എഴുത്തുകാരന്റെ പ്രതിഭ. കിരീടത്തിൽ നിന്ന് ചെങ്കോലിലേക്ക് വരുമ്പോൾ അത്രയും വർഷത്തെ ആ ഒരു ഇടവേള അച്ചുതൻ നായരിലുണ്ടാക്കിയ മാനസിക സംഘർഷം മാത്രം ഒരു സിനിമയിൽ പിടിക്കാനുണ്ട്. അത്രയും ഡെപ്ത് ഉണ്ടായിരുന്നു കഥാപാത്രങ്ങളുടെ മാറ്റം.അച്ചുതൻ നായരിൽ മാത്രമല്ല, അതിലെ ഓരോ കഥാപാത്രങ്ങളുടെയും സംഘർഷം, കാലത്തിനനുസരിച്ചുള്ള മാറ്റം.പരമേശ്വരന്റെ കുറ്റസമ്മതം തൊട്ട് കട്ടിലിൽ തളർന്നു കിടക്കുന്ന, അടിമുതൽ മുടി വരെ പക എരിഞ്ഞതിന്റെ പര കോടിയിൽ എത്തി നിൽക്കുന്ന കീരിക്കാടന്റെ അച്ഛൻ വരെ." ഈ കട്ടിലിൽ നിന്ന് ഒന്ന് എണീറ്റ് നിന്നിരുന്നെങ്കിൽ കൊന്നവന്റെ കൊടലെടുത്ത് ഞാൻ മാലയിട്ടേനെ, അവന്റെ ചോര പറ്റിയ കൈ കൊണ്ട് ഒരു പിടി ചോറു വാരിത്തരണമെടാ അപ്പന് '' അത്രയും ഇന്റൻസീവാണ് അതിലെ പല സംഭാഷണങ്ങളും."തീയാണ് തീക്കുടുക്കയാണ് ഉള്ളിൽ ,അറിയോ? ഇല്ല, ആർക്കുമറിയില്ല. അറിഞ്ഞറിഞ്ഞ് വരുമ്പോഴേക്കും ഞാൻ ഉണ്ടാവില്ല"എന്നൊക്കെ അച്ചുതൻ നായർ പറയുന്നത് ഇപ്പഴും ഓർമ്മയിൽ കാണാതെ തന്നെ ആഴത്തിൽ പതിഞ്ഞിരിക്കുന്നു. സ്വന്തം സഹോദരിയെ ഹോട്ടൽ മുറിയിൽ ചാരായക്കമ്പനിയുടെ മുതലാളിയോടൊപ്പം കണ്ടുമുട്ടുന്ന ആ രംഗം ഇപ്പഴും മനസ്സിറങ്ങിപ്പോയിട്ടില്ല.നാടകക്കാരിയായ മകളെ കൂട്ടിക്കൊടുക്കേണ്ട ഗതി വരുന്ന അച്ചുതൻ നായരെ, അത് അങ്ങനെ അവതരിപ്പിച്ച രീതിയെ പലരും വിമർശിച്ചു കണ്ടു.
" നിങ്ങളാണോ അച്ഛൻ? നിങ്ങളെയാണോ ഞാൻ അച്ഛാ എന്ന് വിളിച്ചത്. സ്നേഹിച്ചത്? ആരാധിച്ചത്? ബഹുമാനിച്ചത്? എന്നുള്ളതും ഏട്ടന് ഇപ്പൊ കാശ് വേണോ എന്ന് ചോദിക്കുമ്പൊ ഒന്നും പറയാതെ വേണ്ടെന്ന് തലയാട്ടി പിൻതിരിഞ്ഞ് നടക്കുന്ന സേതുവിനെയും എങ്ങനെ മറക്കാൻ കഴിയും?
കിരീടത്തേക്കാൾ തീവ്രമായ വൈകാരിക അന്തരീക്ഷം അനുഭവപ്പെടുത്തുന്നതിൽ ലോഹിതദാസ് വിജയിച്ചു എന്ന് തന്നെയാണ് വിശ്വസിക്കുന്നത്.

കിരീടം "ഒരു പോലീസുകാരണം " എന്ന് കാണാൻ ആഗ്രഹിച്ച് വളർത്തപ്പെട്ട ഒരു സാധാരണ മനുഷ്യനെ രാമപുരം എന്ന ഗ്രാമവും അവിടുത്തെ തെരുവ് ഗുണ്ടകളും സാഹചര്യങ്ങളും എങ്ങനെ സാമൂഹ്യ വിരുദ്ധനും കൊലയാളിയുമായുമൊക്കെ മാറ്റുന്നു എന്നുള്ളത് വൈകാരിക തീവ്രമായ സന്ദർഭങ്ങളിലൂടെ അനുഭവപ്പെടുത്തുകയാണ് ചെയ്തത്.ഇവിടെ സാധാരണവും സ്വാഭാവികവും ആയ കുടുംബ പശ്ചാത്തലം "ഇടവേള" ക്ക് ശേഷമാണ് കലങ്ങി മറിയുന്നത്.എന്നാൽ ചെങ്കോൽ ആരംഭിക്കുന്നത് തന്നെ തീരെ സുഖകരമല്ലാത്ത അന്തരീക്ഷത്തിലാണ്. ചെയ്ത തെറ്റിന് ശിക്ഷ അനുഭവിച്ചിട്ടും അയാളെ മാറാൻ അനുവദിക്കാത്ത അയാളെ വിടാതെ പിന്തുടരുന്ന ദുരനുഭവങ്ങളിലൂടെ സഞ്ചരിക്കുന്ന ചെങ്കോലിലെ സേതുവിന്റെ അവസ്ഥ ആദ്യ ഭാഗത്തേക്കാൾ ഭീകരമാണ്.

ഒരു പക്ഷേ സിനിമയെ തികച്ചും വൈകാരികമായി മാത്രം സമീപിക്കുന്ന ഒരു പ്രേക്ഷക സമൂഹത്തിന് കാണാൻ പാകത്തിൽ കുറെ ദുരന്തങ്ങൾ വിളക്കിച്ചേർത്ത ഒരു "മെലോഡ്രാമ/കണ്ണീർ പടം " എന്ന വിമർശനവും വന്നേക്കാം.

മാനുഷിക ബന്ധങ്ങളിലെ വൈകാരിക തീവ്രത പ്രേക്ഷകരുടെ മനസ്സിലേക്ക് ഇടിച്ചിറക്കാനുള്ള ലോഹിത ദാസ് എന്ന എഴുത്തുകാരന്റെ കഴിവ് അപാരമാണ്.
ലോഹിതദാസിന്റെ തിരക്കഥകളായാലും ശരി സംവിധാനം ചെയ്ത സിനിമകളായാലും ശരി എല്ലാം അവസാനം ചെന്നെത്തുന്നത് ആത്മസംഘർഷങ്ങളിലേക്കാണ്. അല്ലെങ്കിൽ വ്യക്തിദുരന്തങ്ങളിലേക്കാണ്. അതു കൊണ്ട് തന്നെ മനസ്സിനെ കുളുർപ്പിക്കുന്ന "സുഖാനുഭവങ്ങളൊന്നും " അങ്ങനെ കാണാൻ സാധിക്കില്ല. അദ്ദേഹത്തെപ്പോലൊരു പ്രതിഭാശാലിയായ എഴുത്തുകാരന് സ്വയം പ്രതിഫലിപ്പിക്കാതെ അങ്ങനെ എഴുത്ത് രൂപപ്പെടുത്താൻ കഴിയുമെന്ന് തോന്നുന്നില്ല.ഉണ്ടാക്കപ്പെടുന്ന കഥാപാത്രങ്ങളിൽ എവിടെയൊക്കെയോ എഴുത്തുകാരന്റെ/അയാൾ റിയൽ ലൈഫിൽ കണ്ട ആൾക്കാരുടെ തന്നെ മറ്റൊരു വേർഷൻ പല തരത്തിൽ കടന്ന് വരും എന്ന് തന്നെയാണ് വിശ്വസിക്കുന്നത്. അങ്ങനെ വ്യക്തി ജീവിതത്തിൽ നേരിട്ട തിരിച്ചടികളിൽ നിന്നും തിരിച്ചറിവുകളിൽ നിന്നുമാണ് ഏറ്റവും മികച്ചതും മൗലികവുമായ സൃഷ്ടികൾ പലതുമുണ്ടായത് അല്ലെങ്കിൽ ഉണ്ടാവുന്നത് എന്ന് തന്നെയാണ് വിശ്വസിക്കുന്നത്.

ഒരു സിനിമക്ക് രണ്ടാം ഭാഗം ഒരുക്കുക എന്നത് തിരക്കതാകൃത്തിനും സംവിധായകനും ഒരു പോലെ വെല്ലു വിളി ഉയർത്തുന്ന ഒന്നാണ്.ആദ്യ ചിത്രം പ്രേക്ഷകരിൽ ഉണ്ടാക്കിയ ഒരു ഇമ്പാക്ടിനെ മറികടക്കാൻ ആയില്ലെങ്കിലും അതിന്റെയത്ര തന്നയോ അതിനേക്കാൾ ഇമ്പാക്റ്റ് കുറഞ്ഞു പോകാതെയോ സൂക്ഷിക്കുക എന്നത് ഒരേ സമയം ബാധ്യതയും വെല്ലു വിളിയുമാണ്.അത് കൊണ്ട് തന്നെ പ്രമേയ പരിചരണത്തിലോ അവതരണത്തിലോ അതുമല്ലെങ്കിൽ മറ്റേതെങ്കിലും തരത്തിലോ ആദ്യ ഭാഗത്തിനെ മറി കടക്കാനുള്ള / മികച്ചതാക്കാനുള്ള ഒരു ശ്രമമെങ്കിലും രണ്ടാം ഭാഗത്തിൽ തിരക്കതാകൃത്ത് സ്വീകരിച്ചിരിക്കും.ഇത്തരത്തിലുള്ള ശ്രമങ്ങൾ ഒരുപാട് മലയാള സിനിമയിൽ ഉണ്ടായിട്ടുണ്ടെങ്കിലും പലതും അതിൽ പരാജയപ്പെടുകയാണ് ചെയ്തത് .വിജയിച്ചവയുമുണ്ടാകും.എന്നാൽ എണ്ണത്തിൽ വിരളമായിരിക്കും.ഇത്തരം ശ്രമങ്ങളിൽ ഏറ്റവും നന്നായി തോന്നിയത് സിബി മലയിൽ സംവിധാനം ചെയ്ത ഈ ചിത്രം "ചെങ്കോൽ" ആണെന്നു തന്നെയാണ് വ്യക്തിപരമായ അഭിപ്രായം.

സേതുമാധവൻ എന്ന ലാലിന്റെ കഥാപാത്രത്തോടും തിലകന്റെ ആത്മാഭിമാനിയായ അച്യുതൻ നായർ എന്ന കഥാപാത്രത്തോടും എഴുത്തുകാരൻ ലോഹി ചെങ്കൊലിൽ ഒരിടത്ത് പോലും നീതി പുലർത്തിയില്ല എന്ന് ഒരുകൂട്ടം വാദിക്കുന്നുണ്ട്. അവർ ഒരു കാര്യം മനസ്സിലാക്കണം. വിധിയാണ് ലോഹിതദാസിന്റെ മതം.
സേതുമാധവന്റെ കൈയ്യിൽ നിന്നും ജീവിതം ചോർന്നു പോയതിന് ആരാണ് ഉത്തരവാദിയെന്ന് ചോദിച്ചാൽ അത് കീരിക്കാടനോ അച്ചുതൻ നായരോ കാമുകിയോ അവളുടെ അച്ഛനോ ആരുമല്ല. എല്ലാ മനുഷ്യരെയും ഒരു പോലെ സാഹചര്യത്തിന് മുന്നിൽ നിസ്സഹായരാക്കുന്ന വിധി. അത് തന്നെയാണ് ലോഹി ഒരു വിധപെട്ട എല്ലാ സിനിമകളിലൂടെയും ചിത്രീകരിച്ചു കാണാൻ ആഗ്രഹിച്ചത്. അതൊരു സത്യമാണ്. അതിനെ അംഗീകരിക്കാതെ തരമില്ല.ഇവിടെ ശരിക്കും കുടുംബവും സമൂഹവും ഉൾപ്പെടുന്ന ഒരു സിസ്റ്റത്തിൽ വീർപ്പു മുട്ടുന്ന നായകനിലൂടെ വല്ലാത്തൊരു ഭീകരത അനുഭവപ്പെടുന്നുണ്ട് .മധുരം ജീവാമൃതബിന്ദു എന്ന ഗാനവും അതിന്റെ ചിത്രീകരണവും ഈ സിനിമയുടെ ആത്മാവ് തന്നെയാണ്.

1989-ൽ ഇറങ്ങിയ ആദ്യ ഭാഗത്തേക്കാൾ വലിയ പ്ലോട്ടും എണ്ണമറ്റ കഥാപാത്രങ്ങളും നാല് വർഷങ്ങൾക്കിപ്പുറം റിലീസായ ചെങ്കൊലിനു അവകാശപ്പെടാൻ ഉണ്ടെങ്കിലും ബോക്സ്‌ ഓഫിസിൽ കിരീടത്തിനു ഒപ്പമെത്താൻ ചെങ്കൊലിനു കഴിഞ്ഞില്ല .ഇതൊരു പരാജയമാണ് എന്നാണ് അറിയാൻ കഴിഞ്ഞത്.ഏതാണ് ഏറ്റവും മികച്ചതെന്ന കാര്യത്തിൽ ഇപ്പോഴും പ്രേക്ഷകർ ഇരു ചേരികളിലാണ് എന്നതാണ് സത്യം. ഒരു വിഭാഗം കിരീടത്തോട് ..മറു വിഭാഗം ചെങ്കോലിനോടും!!! രണ്ടാമതൊന്നു കാണാൻ കഴിയില്ല എന്ന തോന്നലിൽ ചെങ്കോൽ തള്ളിക്കളയുന്നവരുമുണ്ട്. സുഖിപ്പിക്കുന്ന ഒരു അനുഭവത്തേക്കാൾ ആഴത്തിൽ മനസ്സിൽ തറഞ്ഞിറങ്ങിയിക്കും മുറിവേൽപ്പിക്കുന്ന ഒരു അസുഖകരമായ ഒരു അനുഭവം. ഈ സിനിമയെക്കുറിച്ച് അത്രയേ പറയാനുള്ളൂ. അത്രമാത്രം. ഈ സിനിമ റിലീസ് ചെയ്തിട്ട് ഇന്നലേക്ക് 23 വർഷം. അത് എവിടെയോ കണ്ടത് കൊണ്ട് എഴുതിയതാണ്.

കിരീടം വിശദവിവരങ്ങൾ
ചെങ്കോൽ വിശദവിവരങ്ങൾ