സി വി സത്യന്‍

C V Sathyan
Date of Birth: 
Thursday, 10 October, 1957
Date of Death: 
ചൊവ്വ, 19 August, 2014
ഒഡേസ സത്യൻ

സാമൂഹിക പ്രവർത്തകനും ഡോക്യുമെന്ററി ഫിലിം മേക്കറുമായ സി വി സത്യൻ എന്ന ഒഡേസ സത്യൻ 1957 ഒക്‌ടോബര്‍ 10 ആം തിയതി കുങ്കന്റെയും ചീരുവിന്റെയും മകനായി കോഴിക്കോടുള്ള വടകരയിലെ കോട്ടത്തുരുത്തിയിലാണ് ജനിച്ചത്.

ആദ്യകാല നക്സലൈറ്റ് പ്രവർത്തകനായിരുന്ന ഇദ്ദേഹം സി.പി.ഐ.(എം.എൽ) കോഴിക്കോട് ജില്ലാ സെക്രട്ടറിയായിരുന്നു. ഏറെ വിവാദമായ വടകര സിൽവർ ഹോട്ടൽ സമരം, ഇരിങ്ങൽ പാറയിലെ കൂലി പ്രശ്നത്തിലും ജയഭാരത് തിയറ്റർ ടിക്കറ്റ് കരിഞ്ചന്ത പ്രശ്നത്തിലും സമരങ്ങൾക്ക് നേതൃത്വം നൽകി. സമരങ്ങളുടെ ഭാഗമയി പലപ്പോഴായി ജയിലടക്കപെട്ടിട്ടുണ്ട്.

കോഴിക്കോട് മെഡിക്കൽ കോളേജ് ആസ്​പത്രിയിലെ കൈക്കൂലിക്കാരായ ഡോക്ടർമാരെ ജനകീയ വിചാരണ ചെയ്യുന്നതിന് നേതൃത്വം നൽകിയ ഇദ്ദേഹം ജനകീയ സാംസ്കാരിക വേദിയിലും സജീവമായി പ്രവർത്തിച്ചു. 

ജനകീയ സിനിമാ പ്രസ്ഥാനമായ ഒഡേസയിലൂടെയാണ് സത്യൻ ചലച്ചിത്രരംഗത്തെത്തിയത്. ജോൺ എബ്രഹാമിന്റെ അടുത്ത സഹയാത്രികനായിരുന്ന ഇദ്ദേഹം അമ്മ അറിയാൻ എന്ന സിനിമയുടെ പിന്നണി പ്രവർത്തകരിൽ പ്രമുഖനായിരുന്നു. ഈ ചിത്രത്തിൽ കരാട്ടെ മാഷായി അഭിനയിച്ചിട്ടുള്ള ഇദ്ദേഹം ജോൺ എബ്രഹാമിന്റെ മരണശേഷം, ഒഡേസയ്ക്ക് നേതൃത്വം നൽകി.

ജനങ്ങളിൽ നിന്ന് പണം പിരിച്ച് സിനിമ ചെയ്തിരുന്ന അദ്ദേഹം ജനകീയ പിന്തുണയോടെ ഒഡേസയുടെ ബാനറിൽ നിരവധി ഡോക്യുമെന്ററികൾ നിർമിച്ചു. നക്‌സൽ വർഗീസിന്റെ മരണവും കവി എ. അയ്യപ്പന്റെ ജീവിതവുമെല്ലാം സത്യൻ ഡോക്യുമെന്ററികൾക്ക് വിഷയമായിട്ടുണ്ട്.

'അഗ്‌നിരേഖ'യ്ക്ക് പുണെയിലെ ഫാൽക്കെ സൊസൈറ്റിയുടെ സമ്മാനം ലഭിച്ചിട്ടുണ്ട്. 'ബലിക്കുറിപ്പുകൾ' എന്ന മ്യൂസിക് ആൽബത്തിന് ആറാമത് ഇന്റർനാഷണൽ ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവലിൽ ജൂറിയുടെ പ്രത്യേക പരാമർശവും ലഭിക്കുകയുണ്ടായിട്ടുണ്ട്.

നക്സൽ വർഗീസിന്റെ വധം ഏറ്റുപറഞ്ഞ രാമചന്ദ്രൻ നായരെ കുറിച്ചുള്ള 'വേട്ടയാടപ്പെട്ട മനസ്സ്, വ്യാജ പ്രണയങ്ങളെ തുറന്നുകാട്ടിയ 'മോർച്ചറി ഓഫ് ലൗ, രക്തസാക്ഷിത്വം വരിച്ച നക്‌സലൈറ്റ് അങ്ങാടിപ്പുറം ബാലകൃഷ്ണനെ കുറിച്ചുള്ള 'അഗ്നിരേഖ', മൃഗങ്ങളെ ഒരേസമയം ആരാധിക്കുകയും ബലി നല്കുകയും ചെയ്യുന്ന മനുഷ്യന്റെ ഇരട്ടമുഖം തുറന്നുകാണിക്കുന്ന 'വിശുദ്ധപശുഎന്നീ ഡോക്യുമെന്ററികൾ ശ്രദ്ധേയങ്ങളായിരുന്നു.

അർബുദ രോഗ ബാധിതനായ അദ്ദേഹം 2014 ആഗസ്റ്റ് 19 ആം തിയതി തന്റെ 57 ആം വയസ്സിൽ മരണമടഞ്ഞു.