ആളൂർ എൽസി

Aloor Elsy

ആളൂർ എൽസി, ചെറിയ വേഷങ്ങളിൽ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. പട്ടണപ്രവേശം സിനിമയിൽ വേഷം മാറി വീട്ടുജോലിക്കാരനായെത്തുന്ന ശ്രീനിവാസനോട് "ചേട്ടന്‍ ആരെയെങ്കിലും ലവ് ചെയ്തിട്ടുണ്ടോ" എന്നു ചോദിക്കുന്ന വേലക്കാരിയുടെ വേഷമാണു പ്രേക്ഷക ശ്രദ്ധയാകർഷിച്ചത്. ഇരിങ്ങാലക്കുട സ്വദേശിനി. യാഥാസ്ഥിതിക കുടുംബത്തിൽ ജനിച്ച എൽസി, സ്കൂളിൽ പഠിക്കുന്ന സമയത്ത് നാടകത്തിനും നൃത്തത്തിലുമൊക്കെ പങ്കെടുത്തിരുന്നു. എൽസി വിവാഹം കഴിച്ചത് ഒരു കലാകാരനെയായിരുന്നു. വിവാഹശേഷം എൽസി നാടകത്തിൽ അഭിനയിച്ചു തുടങ്ങി. ഹിരണ്യഗര്‍ഭം എന്നൊരു നാടകത്തിലായിരുന്നു ആദ്യവേഷം. പറയിപെറ്റ പന്തീരുകുലത്തിലെ കാരയ്ക്കലമ്മയുടെ വേഷമായിരുന്നു ആ നാടകത്തിൽ. പിന്നെയാണ് പ്രൊഫഷണല്‍ നാടകരംഗത്ത് എത്തുന്നത്. കെ.എസ്. നമ്പൂതിരിയുടെ സമസ്യ, സമാവര്‍ത്തനം, പിന്നെ മുടിയനായ പുത്രന്‍ തുടങ്ങിയ നാടകങ്ങളില്‍ വേഷമിട്ടു. അതുകഴിഞ്ഞ് ജോസ് ചിറമ്മലിന്റെ സൂര്യവേട്ടയില്‍ മഹാറാണിയായി നിരവധി സ്‌റ്റേജുകള്‍ അഭിനയിച്ചു.  

മോഹന്‍ലാല്‍ നായകനായ ഐ.വി.ശശിയുടെ അനുരാഗിയിലെ ഒരു ചെറിയ വേഷത്തിലാണ് ആദ്യമായി അഭിനയിച്ചത്. പിന്നീട് പത്മരാജന്‍ സാറിന്റെ അപരനിൽ ഇരട്ടവേഷത്തിൽ അഭിനയിച്ചു. അതിനു ശേഷമാണ് പട്ടണപ്രവേശത്തിൽ അഭിനയിക്കുന്നത്. നീലഗിരി, മൃഗയ, മഹായാനം തുടങ്ങിയ മമ്മൂട്ടി ചിത്രങ്ങളിലും അഭിനയിച്ചു. ഭര്‍ത്താവിന്റെ മരണശേഷം ഷൂട്ടിങ്ങിന് പോവുന്നത് എളുപ്പമല്ലാതായതോടെ  അഭിനയത്തിൽ നിന്ന് ഇടവേളയെടുക്കേണ്ടതായി വന്നു. മമ്മൂട്ടിക്കൊപ്പം ചെയ്ത കറുത്ത പക്ഷികളായിരുന്നു അതിനു മുന്നേ അവസാനമായി അഭിനയിച്ച ചിത്രം. തിരുവനന്തപുരത്ത് വച്ച് അവിചാരിതമായി കണ്ടുമുട്ടിയ നീരജ് മാധവിന്റെ '' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് യൂണിറ്റിലെത്തി ചാൻസ് ചോദിച്ചത്തോടെ അഭിനയ രംഗത്തേക്ക് തിരികെയെത്താനായി അവർക്ക് അവസരം ലഭിക്കുകയായിരുന്നു.