ടി എൻ ഗോപകുമാർ

T N Gopakumar
Date of Death: 
Saturday, 30 January, 2016
എഴുതിയ ഗാനങ്ങൾ: 3
സംവിധാനം: 1

മാധ്യമപ്രവർത്തകന്‍ എഴുത്തുകാരന്‍ എന്നീ നിലകളില്‍ കേരളമനസ്സില്‍ സ്ഥാനം നേടിയ ആളാണ് ടി.എൻ. ഗോപകുമാർ. രാഷ്ട്രീയ സാമൂഹ്യ വിമര്‍ശന പരിപാടിയായിരുന്നു 'കണ്ണാടി'യുടെ അവതാരകന്‍ എന്ന നിലയില്‍ സംവിശേഷമായ ശബ്ദം കൊണ്ടും സംഭാഷണ രീതി കൊണ്ടും ആണ് ഗോപകുമാര്‍ ഏറെ പ്രശസ്തന്‍ ആയത്. ഏഷ്യാനെറ്റിന്റെ പ്രോഗ്രാം ചീഫും അവതാരകനും ഏഷ്യാനെറ്റ് ന്യൂസിൻറെ എഡിറ്റർ ഇൻ ചീഫുമായിരുന്നു.

ശുചീന്ദ്രം ക്ഷേത്രത്തിലെ മുഖ്യപൂജാരിയായിരുന്ന നീലകണ്ഠശർമ്മയുടേയും തങ്കമ്മയുടേയും മകനായി 1957-ൽ കന്യാകുമാരിയ്ക്കടുത്തുള്ള ശുചീന്ദ്രത്ത് ജനിച്ചു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടി. മധുര സർ‌വകലാശാലയിൽ നിന്ന് പത്രപ്രവർത്തനത്തിലും പി.ജി. കരസ്ഥമാക്കി. മാതൃഭൂമി, മാധ്യമം ദിനപത്രം, ദി ടൈംസ് ഓഫ് ഇന്ത്യ, ന്യൂസ് ടൈംസ് എന്നീ സ്ഥാപനങ്ങളിൽ പത്രപ്രവർത്തകനായി ജോലി ചെയ്തു. സംസ്ഥാന ടെലിവിഷൻ പുരസ്കാരം നേടിയിട്ടുള്ള ഏഷ്യാനെറ്റിലെ ശ്രദ്ധേയമായ പ്രതിവാര പരിപാടിയായ "കണ്ണാടി"യുടെ സം‌വിധാനവും അവതരണവും നിർ‌വഹിച്ചിരുന്നത് ഇദ്ദേഹമായിരുന്നു. "വേരുകൾ" എന്ന അദ്ദേഹത്തിന്റെ മറ്റൊരു ടി.വി. പരമ്പരയും സംസ്ഥാന പുരസ്കാരം നേടിയിട്ടുണ്ട്. "ശുചീന്ദ്രം രേഖകൾ" എന്ന ഗ്രന്ഥത്തിന്‌ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. 2009 ലെ സുരേന്ദ്രൻ നീലേശ്വരം പുരസ്കാരവും ലഭിച്ചിട്ടുണ്ട്. ജീവൻ മശായ് എന്ന ചലച്ചിത്രം സംവിധാനം ചെയ്യുകയും അതിലെ ഒരു ഗാനത്തിന് രചന നിര്‍വഹിക്കുകയും ചെയ്തു.

ഭാര്യ:ഹെദർ. മക്കൾ: ഗായത്രി, കാവേരി. അർബുദബാധയെത്തുടർന്ന് തന്റെ 58-ആം വയസ്സിൽ 2016 ജനുവരി 30-ആം തീയതി പുലർച്ചെ 3.50-ന് തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിൽ വച്ച് ഇദ്ദേഹം അന്തരിച്ചു.