സുധാകരൻ നായർ

Sudhakaran Nair
Date of Birth: 
ചൊവ്വ, 28 September, 1943
Date of Death: 
തിങ്കൾ, 4 January, 2016

ചിറ്റേടത്ത് മാധവന്‍ മേനോക്കിയുടെയും തട്ടാലത്ത് ജാനകിയമ്മയുടെയും മകനായി 1943 സപ്തംബര്‍ 28ന് കോഴിക്കോട്ട് ജനനം. നാടകം സജീവമായി നിന്നിരുന്ന ചുറ്റുപാടുകൾ അദ്ദേഹത്തെ നാടകരംഗത്ത് എത്തിച്ചു. സ്‌കൂളിലെ സാഹിത്യസമാജങ്ങളായിരുന്നു അദ്ദേഹത്തിന്റെ ആദ്യ അരങ്ങുകൾ. ഏകാഭിനയമായിരുന്നു അന്ന് അദ്ദേഹം കൂടുതലായും കൈകാര്യം ചെയ്തിരുന്നത്. എട്ടാംക്ലാസ് വിദ്യാര്‍ഥിയായിരിക്കെ  സ്‌കൂള്‍ യുവജനോത്സവത്തില്‍ അവതരിപ്പിച്ച അക്കിത്തത്തിന്റെ 'ഈ ഏടത്തിനൊണയേ പറയൂ' എന്ന നാടകത്തിൽ ആദ്യമായി നാടകത്തില്‍ വേഷമിട്ടു. പിന്നീട് നാടക രംഗത്ത് സജീവമായ അദ്ദേഹം, പഠനവും കലാപ്രവർത്തനവും ഒരുമിച്ച് കൊണ്ടു പോയി. 1964ല്‍ കുതിരവട്ടം പപ്പു ഒരുക്കിയ 'ചിരി അഥവാ കുറ്റിച്ചൂല്‍' എന്ന നാടകത്തില്‍ സുധാകരന്‍ അവതരിപ്പിച്ച ഹാസ്യ കഥാപാത്രത്തിലൂടെ മികച്ച  ഹാസ്യനടനുള്ള വെള്ളി മെഡല്‍ അദ്ദേഹത്തെ തേടിയെത്തി. അതായിരുന്നു നാടകരംഗത്ത് അദ്ദേഹത്തിനു ലഭിച്ച ആദ്യ അംഗീകാരം. കേരള സംഗീത നാടക അക്കാദമി നടത്തിയ നാടക മത്സരത്തില്‍ ഡോ. ഇന്ദുകുമാര്‍ രചിച്ച്, കെ.ആര്‍. മോഹന്‍ദാസ് സംവിധാനം ചെയ്ത  'പുനര്‍ജനി' നാടകത്തിലെ 'യുവാവ്' എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ച അദ്ദേഹത്തിന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് സുധാകരന് ലഭിച്ചു. തുടർന്ന് എ.കെ. അബ്ദുള്ളയുടെ 'മോക്ഷം', ഉദയചന്ദ്രന്റെ 'സംഗ്രഹം', പി. എം. താജിന്റെ 'കണ്‍കെട്ട്' തുടങ്ങിയ നാടകങ്ങളിലൂടെ കോഴിക്കോട് കോര്‍പ്പറേഷന്‍ സംഘടിപ്പിച്ച എക്‌സിബിഷന്‍ നാടകമത്സരങ്ങളിൽ തുടർച്ചയായി മികച്ച നടനുള്ള പുരസ്‌കാരം അദ്ദേഹം കരസ്ഥമാക്കി. 

1969ല്‍ സുധാകരനും കെ.ആര്‍. മോഹന്‍ദാസും ചേര്‍ന്ന് 'അണിയറ' എന്ന നാടകസമിതി രൂപവത്കരിച്ചു. സി.എല്‍. ജോസിന്റെ 'വിശുദ്ധപാപം' , സി.ജി. ഗോപിനാഥിന്റെ 'ചിലന്തിവല', ഡോ. ഇന്ദുകുമാറിന്റെ 'പുനര്‍ജന്മം' തുടങ്ങിയ നാടകങ്ങള്‍ സമി തി അവതരിപ്പിച്ചു. പിന്നീട് ജി. ശങ്കരപ്പിള്ള, പ്രൊഫ. രാമാനുജം, പി.കെ. വേണുക്കുട്ടന്‍ നായര്‍, കെ. എം. രാഘവന്‍ നമ്പ്യാര്‍ എന്നിവരുടെ സഹകരണ ത്തോടെ 'അരങ്ങ് എന്ന നാടകസമിതിക്ക് രൂപം നൽകി. തിരുവനന്തപുരം മുതല്‍ കാസര്‍കോടു വരെ വിവിധ വേദികളില്‍ അവതരിപ്പിച്ച സി.ജെ. തോമസിന്റെ '1128 മൈക്രം 27' എന്നതായിരുന്നു അരങ്ങിന്റെ മികച്ച നാടകം. അതിനു ശേഷം, പുതിയപാലം കേന്ദ്രീകരിച്ച് സുധാരകരൻ 'ചെന്താമര തിയേറ്റേഴ്‌സ് എന്ന പ്രൊഫഷണല്‍ നാടകസമിതി തുടങ്ങി. കെ.ടി രവിയുടെ 'ശക്തി' നാടകം കേരളത്തിലുടനീളം അവതരിപ്പിച്ചത് ഈ സമിതിയായിരുന്നു. പിന്നീട് കെ.ടിയുടെ 'കലിംഗ'യിൽ എത്തി. എട്ടു വർഷത്തോളം അവിടെ തുടർന്ന അദ്ദേഹം 'ദീപസ്തംഭം മഹാ ശ്ചര്യം', 'ദൈവശാസ്ത്രം', 'കുചേലവൃ ത്തം', 'സൃഷ്ടി', 'നാല്‍ക്കവല', 'കാഫര്‍', 'അച്ഛനും ബാപ്പയും', 'ഇതു ഭൂമിയാണ് തുടങ്ങി നിരവധി നാടകങ്ങളിൽ വൈവിധ്യമാർന്ന കഥാപാത്രങ്ങളെ അദ്ദേഹം അവതരിപ്പിച്ചു. പിന്നീട് അദ്ദേഹം സഹകരിച്ചത് നിലമ്പൂര്‍ ബാലന്റെ 'കളിത്തറ' എന്ന നാടകസമിതിയിലായിരുന്നു. അടൂരിന്റെ മതിലുകളിൽ അടക്കം അമ്പതോളം ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങൾ അദ്ദേഹം അഭിനയിച്ചു. സിദ്ധാർത്ഥ് ശിവ സംവിധാനം ചെയ്ത ഐൻ ആണ് അവസാന ചിത്രം.  റവന്യൂ വകുപ്പിൽ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം 1995 ൽ വയനാട് ഡെപ്യൂട്ടി കളക്ടറുടെ തസ്തികയില്‍ നിന്നാണ് വിരമിച്ചത്. ഒരു വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അദ്ദേഹം 2016 ജനുവരി 4 ന് കോഴിക്കോട് വച്ച് അന്തരിച്ചു. 

ഭാര്യ: സൂര്യപ്രഭ, മകൻ : നടൻ സുധീഷ്‌