പൊൻ‌കുന്നം വർക്കി

Ponkunnam Varkey

കഥ, തിരക്കഥ എഴുത്തുകാരൻ, സ്വാതന്ത്ര്യസമര സേനാനി. 1910 ജൂലായ് 1 ആം തിയതി ആലപ്പുഴ ജില്ലയിലെ എടത്വായിൽ കട്ടപ്പുറം വർക്കി ജോസഫിന്റെയും അന്നമ്മയുടേയും മകനായി ജനിച്ചു. പിന്നീട്  കുടുംബത്തോടൊപ്പം കോട്ടയം പൊന്‍കുന്നത്തേക്ക്  താമസം മാറ്റുകയായിരുന്നു. ഹൈസ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം മലയാളഭാഷയില്‍ ഹയര്‍/വിദ്വാന്‍ ബിരുദങ്ങള്‍ പൂർത്തിയാക്കി. തുടർന്ന് ആലാംപള്ളി സര്‍ക്കാര്‍ സ്കൂളില്‍ അദ്ധ്യാപകനായി. 1939 ൽ എഴുതിയ തിരുമുല്‍ക്കാഴ്ച എന്ന ഗദ്യകവിതയാണ്  പ്രഥമകൃതി. ഈ ആദ്യകൃതിക്കുതന്നെ മദ്രാസ് സര്‍വ്വകലാശാലയുടെ സമ്മാനവും ലഭിക്കുകയുണ്ടായി.

1942 ല്‍ ആലാംപള്ളി സര്‍ക്കാര്‍ സ്കൂളില്‍ അധ്യാപകനായിരിക്കുമ്പോള്‍ സ്കൂള്‍ വാര്‍ഷികത്തിന് ഏഴാം ക്ലാസിലെ വിദ്യാര്‍ഥികള്‍ക്കായി അദ്ദേഹം എഴുതി സംവിധാനം ചെയ്ത ബാധയൊഴിപ്പിക്കല്‍ എന്ന നാടകം ശ്രദ്ധനേടുകയുണ്ടായി. കഥകള്‍ എഴുതിയതിന്റെ പേരില്‍ അദ്ദേഹത്തെ  സ്ക്കൂൾ അധികാരികള്‍ അധ്യാപന ജോലിയില്‍ നിന്നു പുറത്താക്കി. തിരുവിതാംകൂര്‍ ദിവാന്‍ ഭരണത്തെ എതിര്‍ത്തതിന്റെ പേരില്‍ 1946 ല്‍ ആറുമാസം ജയിലില്‍ കിടക്കേണ്ടി വന്നു. 

കമ്യൂണിസ്റ്റ് പ്രസ്ഥാനവുമായി അടുത്ത വർക്കി പുരോഗമന കലാസാഹിത്യ സംഘടനയുടെ സെക്രട്ടറിയായി അഞ്ചുവര്‍ഷം പ്രവര്‍ത്തിച്ചു. സാഹിത്യപ്രവര്‍ത്തക സഹകരണ സംഘത്തിന്റെയും നാഷണല്‍ ബുക് സ്റ്റാളിന്റെയും സ്ഥാപകരിലൊരാളായിരുന്നു. 

അദ്ദേഹത്തിന്റെ നാടകവും ചെറുകഥകളുമടക്കം അന്‍പതോളം കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.  നവലോകം/ആൾത്താര/കാട്ടുപൂക്കൾ/പേൾ വ്യൂ/മകം പിറന്ന മങ്ക എന്നിങ്ങനെയുള്ള അദ്ദേഹത്തിന്റെ കഥകൾ സിനിമകളായിട്ടുണ്ട്. കൂടാതെ പതിന്നാലോളം സിനിമകള്‍ക്ക് തിരക്കഥയും സംഭാഷണവും രചിച്ചിട്ടുള്ള അദ്ദേഹം തന്നെയാണ് മകം പിറന്ന മങ്ക എന്ന സിനിമ നിർമ്മിച്ചതും. 

അന്തിത്തിരി/തിരുമുല്‍ക്കാഴ്ച/ആരാമം/ നിവേദനം/പൂജ/പ്രേമവിവാഹം/ഭര്‍ത്താവ്/ അന്തോണീ നീയും അച്ചനായോടാ?/ മന്ത്രിക്കെട്ട്/പാളേങ്കോടന്‍/രണ്ടു ചിത്രം/മോഡല്‍/ വിത്തുകാള/ശബ്ദിക്കുന്ന കലപ്പ/ എന്‍റെ വഴിത്തിരിവ് എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികള്‍.

കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്,എക്‌സിക്യുട്ടീവ് അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ച അദ്ദേഹത്തിന്  വള്ളത്തോള്‍ പുരസ്കാരം/എഴുത്തച്ഛന്‍ പുരസ്കാരം (1997)/ പത്മപ്രഭാ പുരസ്കാരം (1998), ലളിതാംബിക പുരസ്കാരം, മുട്ടത്ത് വർക്കി അവാർഡ് എന്നിവ ലഭ്യമായിട്ടുണ്ട്.

2004 ജൂലായ് 2 ആം തിയതി തന്റെ 94ആം വയസ്സിൽ അദ്ദേഹം അന്തരിച്ചു.