കാമ്പിശ്ശേരി കരുണാകരൻ

Kambisserry Karunakaran

ഏഴ് ദിനപത്രങ്ങളില്‍ ജോലിചെയ്ത് പത്രപ്രവര്‍ത്തനത്തിന്റെ നാനാ മേഖലകളില്‍ സ്ഥിരമായി ശോഭിച്ച വ്യക്തിയാണ് കാമ്പിശ്ശേരി കരുണാകരന്‍. ജനയുഗത്തിന്റെ പത്രാധിപരെന്ന നിലയില്‍ കാല്‍നൂറ്റാണ്ടുകാലം കാമ്പിശ്ശേരി മലയാള പത്രപ്രവര്‍ത്തന രംഗത്ത് സൃഷ്ടിച്ച മാതൃക അവിസ്മരണീയം. രാഷ്ട്രീയത്തില്‍ നിന്ന് പത്രപ്രവര്‍ത്തനത്തിലേക്ക് വന്ന കാമ്പിശ്ശേരി കരുണാകരന്‍ പ്രതിബാധനനായ ഒരു നടന്‍ എന്ന നിലയിലും പ്രശസ്തനായിരുന്നു.

നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകത്തില്‍ പരമുപിള്ളയായും, ശരശയ്യയില്‍ കുഷ്ഠരോഗിയായും അഭനയിച്ച കാമ്പിശ്ശേരി ആസ്വാദകരുടെ പ്രശംസ നേടി. ഏഴോളം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.  തിരുകൊച്ചി നിയമസഭയില്‍ അംഗമായിരിക്കുമ്പോഴാണ് നാടകവേദിയില്‍ കാമ്പശ്ശേരി തിരക്കുള്ള നടനായി തിളങ്ങിയത്.  എന്നാല്‍ അഭിനയവും പാര്‍ലമെന്ററി രാഷ്ട്രീയവും എന്നെന്നേക്കുമായി ഉപേക്ഷിച്ച് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പത്രപ്രവര്‍ത്തനത്തില്‍ പില്‍ക്കാലത്ത് അദ്ദേഹം പൂര്‍ണ്ണമായി മുഴുകി. 

ബംഗാളി നോവലുകള്‍ പരിഭാഷയിലൂടെ മലയാളം വായനക്കാര്‍ക്ക് സുപരിചിതമാക്കാന്‍ പത്രാധിപരെന്ന നിലയില്‍ കാമ്പിശ്ശേരി കാട്ടിയ താത്പര്യം ശ്രദ്ധേയമാണ്. മലയാള പത്രങ്ങളില്‍ ആദ്യമായി ബോക്‌സ് കാര്‍ട്ടൂണ്‍ എന്ന ആശയവും അദ്ദേഹം കൊണ്ടുവന്നു. കിട്ടുമ്മാവൻ' എന്ന ബോക്സ് കാർട്ടൂണിന് ആരാധകരേറെയുണ്ടായിരുന്നു. സാഹിത്യം, രാഷ്ട്രീയം, സിനിമ, യുക്തിചിന്ത, ശാസ്ത്രം എന്നീ മേഖലകളില്‍ തന്റേതായ സംഭാവനകൾ നല്കിയ വ്യക്തി.