ജഗന്നാഥൻ

Jagannathan

ശേഖരൻ നായരുടേയും ദേവകി അമ്മയുടേയും പുത്രനായി 1938ൽ ചങ്ങനാശ്ശേരിയിൽ ജനിച്ചു. തുറവൂർ എൽ പി സ്കൂൾ, വൈക്കം ഗവണ്മെന്റ് സ്കൂൾ എന്നിടങ്ങളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം രാജസ്ഥാനിലെ രാഷ്ട്രീയ അനുശാസൻ യോജനിൽ നിന്ന് റാങ്കോടെ പരിശീലനം നേടി. ഇൻഡോറിലെ സ്കൂളിൽ ജോലി നോക്കിയ ശേഷം നാട്ടിൽ തിരിച്ചെത്തി കായികാധ്യാപകനായി നെയ്യാറ്റിങ്കര ഗവണ്മെന്റ് സ്കൂൾ, സെന്റ് ജോസഫ് സ്കൂൾ, പൂജപ്പുര ഗവണ്മെന്റ് ഹൈ സ്കൂൾ, ജവഹർ ബാല ഭവൻ തിരുവനന്തപുരം എന്നിവിടങ്ങളിൽ പ്രവർത്തിച്ചു.  ഗവണ്മെന്റ് വെൽഫയർ ഓഫീസറായും സ്പോർട്സ് ഡയറകറ്റർ അഡ്മിനിസ്ട്രേറ്ററായും  ജോലി നോക്കി.

ഗവണ്മെന്റ് സർവീസിലായിരിക്കുമ്പോൾത്തന്നെ ജി അരവിന്ദൻ, നെടുമുടി വേണു തുടങ്ങിയവരോടൊത്ത്  മലയാള നാടകവേദിയുമായി അടുത്ത് പ്രവർത്തിച്ചിരുന്നു.  കാവാലം നാരായണപ്പണിക്കരുടെ “അവനവൻ കടമ്പ” എന്ന നാടകത്തിലെ “ആട്ടപ്പണ്ടാരം” എന്ന കഥാപാത്രം അവതരിപ്പിച്ചത് ജഗന്നാഥൻ ആണ്.  നാടകാഭിനയത്തിനു പുറമേ “പതനം, പരിവർത്തനം, കരടി, വിവാഹാലോചന” തുടങ്ങിയ നാടകങ്ങൾ സംവിധാനം ചെയ്തു.

രാജീവ് നാഥ് സംവിധാനം ചെയ്ത  “ഗ്രാമത്തിൽ നിന്ന്” എന്നതാണ് ആദ്യത്തെ മലയാള ചലച്ചിത്രം. ആ ചിത്രം റിലീസായില്ല. അതിൽ  പാടുകയും ചെയ്തിരുന്നു.  മോഹന്റെ “തീർത്ഥ”മാണ് ആദ്യമായി പുറത്തിറങ്ങുന്ന മലയാള സിനിമ. തുടർന്ന് നൂറിലധികം മലയാള സിനിമകളിൽ ചെറുതും വലുതുമായ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തു. 2012ൽ പുറത്തിറങ്ങിയ “അർദ്ധനാരിയാണ്” അവസാനമായി ജഗന്നാഥൻ  അഭിനയിച്ച ചിത്രം. നാടകത്തിനും  സിനിമക്കും പുറമേ ദൂരദർശനിലും മറ്റ് ചാനലുകളിലുമൊക്കെ നിരവധി ടെലി സീരിയലുകളിൽ നിറഞ്ഞ് നിന്നിരുന്ന അഭിനേതാവായിരുന്നു ജഗന്നാഥൻ. അരവിന്ദൻ സംവിധാനം ചെയ്ത ഒരിടത്തിൽ “കാന്താ തൂകുന്നു തൂമണം” എന്ന് പാടി അഭിനയിച്ചതും , “കൈരളി വിലാസം ലോഡ്ജിലെ “കനകച്ചിലങ്ക കിലുങ്ങിക്കിലുങ്ങി” പാടി നൃത്തം ചെയ്യുന്ന പോലീസുകാരൻ ഹമീദ് ഒക്കെ ജഗന്നാഥനെ മലയാളി മനസ്സിൽ ചേർത്ത് നിർത്തിയ കഥാപാത്രങ്ങളാണ്. മലയാളത്തിനു പുറമേ തമിഴിൽ മണി രത്നത്തിന്റെ “തിരുടാ തിരുടാ” എന്ന ചിത്രത്തിലെ ജോൽസ്യന്റെ വേഷവും അവതരിപ്പിച്ചു.

മോഹൻലാലിന്റെ ആദ്യ ചിത്രമായ “തിരനോട്ടത്തിന്റെ” നൃത്തസംവിധായകനായിരുന്നു ജഗന്നാഥൻ, അഭിനയത്തിനു പുറമേ ടെലിഫിലിമുകൾക്ക് തിരക്കഥകളുമൊരുക്കിയിരുന്നു. ജഗന്നാഥൻ രചിച്ച നാടൻപാട്ടുകൾ, ഓണപ്പാട്ടുകൾ എന്നിവ റേഡിയോകളിൽ പ്രക്ഷേപണം നടത്തിയിട്ടുണ്ട്.

കേരള സർക്കാരിന്റെ രണ്ട് പുരസ്ക്കാരങ്ങളും ജഗന്നാഥനു ലഭ്യമായി. 1985ൽ ആയിരം കാതം അകലെ എന്ന നാടകത്തിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടൻ, 1999ൽ ദ്രൗപദി എന്ന സീരിയലിലെ കഥാപാത്രത്തിന് മികച്ച സഹനടനുള്ള പുരസ്ക്കാരം എന്നിവ. ദ്രൗപതി സംവിധാനം ചെയ്തത് മരുമകനായ ശീവമോഹൻ തമ്പി ആയിരുന്നു.

2012 ഡിസംബർ 8ന് ശ്വാസകോശ സംബന്ധിയായ അസുഖത്തെത്തുടർന്ന് 74ആം വയസ്സിൽ  ജഗന്നാഥൻ അന്തരിച്ചു. സരസ്വതി അമ്മയാണ് ഭാര്യ. രോഹിണി, ചന്ദ്രശേഖരൻ (ചന്തു) എന്നിവർ മക്കളാണ്. മലയാളം ടെലിവിഷൻ മേഖലയിലെ സംവിധായകൻ ശിവമോഹൻ തമ്പിയാണ് മകളുടെ ഭർത്താവ്. ഗായകനും റേഡിയോ അവതാരകനുമായ മകൻ ചന്തു ജഗന്നാഥൻ നിലവിൽ മനോരമയുടെ റേഡിയോ മാംഗോയിൽ പ്രോഗ്രാം മാനേജർ ആയി ജോലി നോക്കുന്നു.