മാവേലിക്കര എൽ പൊന്നമ്മ

Mavelikkara L Ponnamma

 രാ‍മകൃഷ്ണപിള്ളയുടെയും ലക്ഷ്മിക്കുട്ടിയമ്മയുടെയും മകളായി, മാവേലിക്കര മഠത്തിൽ പറമ്പിൽ ജനിച്ച പൊന്നമ്മ, നാടകവേദികളിലൂടെയാണ് അഭിനയരംഗത്തേയ്ക്കെത്തുന്നത്.

1940 ൽ രണ്ടാമത്തെ ശബ്ദചിത്രമായ ജ്ഞാനാംബികയിലൂടെയാണ് മാവേലിക്കര എൽ പൊന്നമ്മ തിരശ്ശീലയിലെത്തുന്നത്.
ചിത്രത്തിൽ കനകാംബുജം എന്ന ഒരു ദാസിയെയാണ്  അവർ അവതരിപ്പിച്ചത്. അഭിനേതാക്കൾത്തന്നെ പിന്നണി പാടിയ ആ ചിത്രത്തിൽ സ്വന്തം കഥാപാത്രത്തിന് വേണ്ടി പൊന്നമ്മ രണ്ട് പാട്ടുകളും പാടിയിട്ടുണ്ട്.

"വന്ദനം അംബുജ കുസുമശരാ..
എന്നതാണ് ഒരു പാട്ട്.
"മനോജ്ഞയം മാമക രൂപം.. എന്ന പാട്ട് - കനകാംബുജത്തിന്റെ കാമുക കഥാപാത്രത്തെ അവതരിപ്പിച്ച സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞു ഭാഗവതോരൊടൊപ്പമാണ് അവർ പാടിയിട്ടുള്ളത്.

ജ്ഞാനാംബികയ്ക്ക് ശേഷം 15 വർഷം കഴിഞ്ഞാണ് പൊന്നമ്മ സിനിമയിൽ വീണ്ടുമെത്തുന്നത്. അക്കാലം മുതൽ അവർ അമ്മക്കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചിട്ടുള്ളത്. 1955 ലെ അനിയത്തി എന്ന ചിത്രത്തിൽ കുമാരി തങ്കത്തിന്റെ അമ്മയും ജോസ്പ്രകാശിന്റെ ഭാര്യയുമായി മാധവിയമ്മ എന്ന വേഷത്തിലായിരുന്നു പൊന്നമ്മയുടെ മടങ്ങിവരവ്.

മന്ത്രവാദിയിലെ കാന്തിമതി (മിസ് കുമാരിയുടെ അമ്മ ),
ഉമ്മയിലെ പാത്തുമ്മാബീവി (തിക്കുറിശ്ശിയുടെ ഉമ്മ ). സീതയിലെ കൗസല്യാദേവി,
ഉണ്ണിയാർച്ചയിലെ കുഞ്ഞിരാമന്റെ അമ്മ, കൃഷ്ണ കുചേലയിലെ ഗുരു പത്നി, നിണമണിഞ്ഞ കാൽ‌പ്പാടുകൾ.എന്ന ചിത്രത്തിലെ
തങ്കച്ചന്റെ (നസീറിന്റെ ) അമ്മച്ചി,
ദേവാലയം എന്ന സിനിമയിലെ അമ്മ, അന്വേഷിച്ചു കണ്ടെത്തിയില്ല എന്ന ചിത്രത്തിലെ
കോരതിന്റെ (അടൂർ ഭാസിയുടെ) അമ്മച്ചി
എന്നീ കഥാപാത്രങ്ങളായാണ് തുടർന്ന് Lപൊന്നമ്മ എന്ന നടിയെ പ്രേക്ഷകർ കണ്ടത്.

നാടകനടി എന്നതിന് പുറമേ പ്രഗത്ഭയായ ഹരികഥാകാരി എന്നും അറിയപ്പെട്ടു.
1967 ൽ അവർ സിനിമാരംഗം വിട്ടു.
വിവാഹശേഷം ഭർത്താവ് ദാമോദരൻ തമ്പിയോടൊപ്പം  ബോംബെയിൽ താമസമാക്കിയ പൊന്നമ്മ 1992 ലാണ് അന്തരിച്ചത്.