Salil Chowdhary

Salil Chowdhary-Music Director
Date of Birth: 
Monday, 19 November, 1923
Date of Death: 
Tuesday, 5 September, 1995
സംഗീതം നല്കിയ ഗാനങ്ങൾ: 16

മലയാള ചലച്ചിത്രരംഗത്തിന് ആദ്യത്തെ സുവര്‍ണ്ണകമല പുരസ്കാരം നേടിത്തന്ന
ചെമ്മീന്‍ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ മലയാളികളുടെ മനസ്സിലേക്കാഴ്ന്നിറങ്ങിയെങ്കില്‍ അതിന് കാരണക്കാരന്‍ സംഗീത സംവിധായകന്‍ സലില്‍ ചൌധരിയാണ്. പാശ്ചാത്യ സംഗീതത്തിലെ തന്റെ നിപുണത രവീന്ദ്രസംഗീതവുമായി കോര്‍ത്തിണക്കി അദ്ദേഹം സ്വന്തമായൊരു ശൈലി രൂപപ്പെടുത്തി. പല ഭാഷകളിലെ ചിത്രങ്ങള്‍ക്ക് സംഗീതം കൈകാര്യം ചെയ്ത അദ്ദ്ദേഹത്തിന്റെ അനനുകരണീയമായ ശൈലിയുള്ള ഗാനങ്ങളെല്ലാം തന്നെ പ്രശസ്തമാണ്. കാലേകൂട്ടി ഈണം തയ്യാറാക്കുന്ന അദ്ദേഹം ഈണത്തിനനുസരിച്ച് ഗാനങ്ങളെഴുതാന്‍ ഗാനരചയിതാക്കളോട് ആവശ്യപ്പെടാറുണ്ടായിരുന്നു.
കല്ലുകടിക്കിട കൊടൂക്കാതെ ഇതിനനുസരിച്ച് വരികള്‍ രചിച്ച് വിജയിപ്പിക്കുന്നവരുടെ എണ്ണം താരതമ്യേന കുറവായിരുന്നെങ്കിലും ചില ഗാനങ്ങള്‍ - പെണ്ണാളെ പെണ്ണാളെ, മാനസമൈനേ വരൂ, കാട് കറുത്ത കാട്, സാഗരമേ ശാന്തമാകൂ, നീലപ്പൊന്മാനേ, ശാരികേ - പോലുള്ളവ മലയാളിയുടെ മനസ്സില്‍ സ്ഥിരപ്രതിഷ്ഠ നേടി. 

ഇടതു പക്ഷ പ്രസ്ഥാനവുമായും ഇന്ത്യന്‍ പീപ്പിള്‍സ് തിയേറ്റര്‍ അസോസിയേഷനുമായും ബന്ധപ്പെട്ട അദ്ദേഹത്തിന്റെ ആദ്യചിത്രം ബല്‍‌രാജ് സാഹ്നി റിക്ഷാക്കാരനായി അഭിനയിച്ച ‘ദോ ഭിഗാസമീന്‍’ ആയിരുന്നു. രണ്ടാമത്തെ ചിത്രമായ മധുമതിയിലെ ഗാനങ്ങള്‍ ഇന്ത്യയിലാകെ ഒരു കോളിളക്കം തന്നെ സൃഷ്ടിച്ചു. ചിത്രകാരിയായ ആദ്യഭാര്യയുമായുള്ള ബന്ധം വേര്‍പെട്ടു പോയതിനു ശേഷം ഗായികയായ സബിതാ ചൌധരിയെ വിവാഹം കഴിച്ചു. ഒരു മകള്‍. സലില്‍ ചൌധരിക്കു വേണ്ടി മലയാളത്തില്‍ ഏറ്റവുമധികം പാടിയ ഗായികയും സബിതാ ചൌധരിയാണ്. രാക്കുയിലേ ഉറങ്ങൂ (ഈ ഗാനം മറക്കുമോ), ഒരു മുഖം മാത്രം (ഏതോ ഒരു സ്വപ്നം), മേലേ പൂമല, നീ മായും നിലാവോ (മദനോത്സവം), മയിലുകളാടും (സമയമായില്ല പോലും), ഇനി വരൂ തേന്‍ നിലാവേ (ദേവദാസി), ഭൂമി തന്‍ സംഗീത നീ (അന്തി വെയില്‍ പൊന്ന്) തുടങ്ങിയവ അവര്‍ മലയാളത്തില്‍ പാടി.

ഇന്‍ഡ്യയിലെ അനുഗൃഹിത സംഗീത സംവിധായകരില്‍ പ്രമുഖനായിരുന്നു സലില്‍ ചൌധരി. പ്രതിഭയുടെ തിളക്കം ഒന്നു കൊണ്ടു മാത്രം ബോംബേ സിനിമാ ലോകത്ത് അദ്ദേഹം വളരെ പെട്ടെന്ന് പ്രശസ്തനായി 1923 നവംബര്‍ 19 നു ബംഗാളില്‍ ആയിരുന്നു സലില്‍ ചൌധരിയുടെ  ജനനം.അദേഹത്തിന്റെ പിതാവും നല്ലൊരു  സംഗീതഞ്ജനായിരുന്നു. പടിഞ്ഞാറന്‍ സംഗീതവുമായി ബന്ധപ്പെട്ട് ധാരാളം കാസറ്റുകളും ഗ്രാമഫോണും അദ്ദേഹത്തിന്റെ പിതാവിന് ഉണ്ടായിരുന്നു.സലില്‍ ചൌധരിയുടെ പിതാവിനു പടിഞ്ഞാറന്‍ ക്ലാസ്സിക്കല്‍ സംഗീതവുമായുള്ള ബന്ധം വളരെ നല്ല സംഗീത പഠനത്തിനു അദ്ദേഹത്തെ സഹായിച്ചു.

1940 കളിലെ ബംഗാളിലെ അരക്ഷിതമായ രാഷ്ട്രീയാവസ്ഥയും രണ്ടാം ലോക മഹായുദ്ധവും
സലിലിന്റെ ജീവിതത്തെ സ്വാധീനിച്ചു.തന്റെ സാമൂഹിക ഉത്തരവാദിത്വത്തെ കുറിച്ച് അദ്ദേഹം തിരിച്ചറിയുകയും ഇന്ഡ്യന്‍ പീപ്പിള്‍സ് തിയേറ്റര്‍ അസോസിയേഷനില്‍ ഒരു അംഗമാവുകയും ചെയ്തു.ഈ സമയം ധാരാളം ഗാനങ്ങള്‍ എഴുതി ജന ഹൃദയങ്ങളില്‍ നല്ല ഒരു സ്ഥാനം നേടിയെടുക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.ഇന്ത്യന്‍ ഗ്രാമങ്ങളിലൂടെ ഈ ഗാനങ്ങളുമായി ഐ പി ടി എ സഞ്ചരിച്ചു.ബംഗാള്‍ ജനതയുടെ ഹൃദയത്തില്‍ പുതിയ ഒരു സമരാവേശം സൃഷ്ടിച്ചവ ആയിരുന്നു ഈ ഗാനങ്ങള്‍. ദോ ബിഗ സമീന്‍ "എന്ന ഹിന്ദി ചിത്രത്തിനു സംഗീത സംവിധാനം നിര്‍വഹിച്ചതോടെ സിനിമാലോകത്തിന്റെ വാതില്‍ അദ്ദേഹത്തിനായി തുറന്നു.സുന്ദരവും ലളിതവും ആയിരുന്നു അദ്ദേഹത്തിന്റെ ഈണങ്ങള്‍.*

1949 മുതല്‍ 42 ബംഗളി ചിത്രങ്ങള്‍,75 ഹിന്ദി ചിത്രങ്ങള്‍,5 തമിഴ് ചിത്രങ്ങള്‍,3 കന്നട ചിത്ര ങള്‍, 6 മറ്റിതര ഭാഷാ ചിത്രങ്ങള്‍, 27 മലയാള ചിത്രങ്ങള്‍ എന്നിവയ്ക്കു വേണ്ടി സലില്‍ സംഗീത സംവിധാനം നിര്‍വഹിച്ചു.വാസ്തുഹാര,വെള്ളം എന്നീ ചിത്രങ്ങള്‍ക്കു വേണ്ടി പശ്ചാത്തല സംഗീതം നിര്‍വഹിച്ചതിന്റെ ക്രെഡിറ്റും അദ്ദേഹത്തിനാണ്.

ചെമ്മീന്‍,ഏഴു രാത്രികള്‍,അഭയം,രാസലീല,സ്വപ്നം,രാഗം,നെല്ല്,നീല പൊന്‍ മാന്‍, തോമാശ്ലീഹ,സമയമായില്ല പോലും,പ്രതീക്ഷ,അപരാധി,തുലാവര്‍ഷം, ഏതോ ഒരു സ്വപ്നം,ഈ ഗാനം മറക്കുമോ,മദനോത്സവം,വിഷുക്കണി,ചുവന്ന ചിറകുകള്‍, ദേവദാസി, പുതിയ വെളിച്ചം,എയര്‍ ഹോസ്റ്റസ്സ്,അന്തിവെയിലിലെ പൊന്ന്,എന്റെ കൊച്ചു തമ്പുരാന്‍, തുമ്പോളി കടപ്പുറം എന്നിവയായിരുന്നു അദ്ദേഹം സംഗീതം നല്കിയ മലയാള ചിത്രങ്ങള്‍.

നിരവധി വ്യത്യസ്തമായ ശ്രവണ മധുര ഗാനങ്ങള്‍ സംഗീത ലോകത്തിനു സമ്മാനിച്ച സലില്‍
ചൌധരി തന്റെ എഴുപത്തിയഞ്ചാം വയസ്സില്‍ 1995 സെപ്റ്റംബര്‍ 5 നു ഈ ലോകം വിട്ട്
പറന്നകന്നു.എങ്കിലും അദ്ദേഹം ഈണമിട്ട ഗാനങ്ങള്‍ മലയാളികള്‍ക്ക് മറക്കാനാകുമോ
???