സ്ഫടികം ജോർജ്ജ്

Sphadikam george

മലയാള ചലച്ചിത്ര നടൻ. കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയിൽ ജനിച്ചു. ഒരു ഓയിൽ കമ്പനിയിൽ ഉണ്ടായിരുന്ന ഉയർന്ന ജോലി ഉപേക്ഷിച്ചതിനുശേഷമാണ് ജോർജ്ജ് സിനിമാലോകത്തേയ്ക്ക് പ്രവേശിയ്ക്കുന്നത്. 1993-ൽ വിനയൻ സംവിധാനം ചെയ്ത കന്യാകുമാരിയിൽ ഒരു കവിത എന്ന സിനിമയിലഭിനയിച്ചുകൊണ്ടാണ് തുടക്കം. ആ വർഷം തന്നെ ചെങ്കോൽ എന്ന സിനിമയിൽ അഭിനയിച്ചു. തുടർന്ന് ആറോളം സിനിമകളിൽ അഭിനയിച്ചതിനുശേഷം 1995-ൽ ഭദ്രൻ സംവിധാനം ചെയ്ത സ്ഫടികം എന്ന ചിത്രത്തിൽ മോഹൻലാലിന്റെ വില്ലനായി അഭിനയിച്ചതോടെയാണ് ജോർജ്ജ് പ്രശസ്തനാകുന്നത്. ആ സിനിമയോടുകൂടി അദ്ദേഹത്തിന് സ്ഫടികം ജോർജ്ജ് എന്ന പേര് ലഭിച്ചു.

 തുടർന്ന് മലയാള സിനിമകളിലെ പ്രധാന വില്ലൻമാരിലൊരാളായി സ്ഫടികം ജോർജ്ജ് മാറി. 120-ൽ അധികം മലയാള ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അവയിൽ ഭൂരിഭാഗവും വില്ലൻ വേഷങ്ങളായിരുന്നു. 2007--ൽ ഹലോ എന്ന സിനിമയിൽ സ്ഥിരം വില്ലൻ വേഷങ്ങളിൽ നിന്നുമാറി കോമഡിറോൾ ചെയ്തുകൊണ്ട് അതും തനിയ്ക്കു വഴങ്ങുമെന്ന് അദ്ദേഹം തെളിയിച്ചു. പിന്നീട് പല സിനിമകളിലും സ്ഫടികം ജോർജ്ജ് തമാശ വേഷങ്ങൾ ചെയ്തു. 2018- ൽ ഇറങ്ങിയ കാർബൺ എന്ന ചിത്രത്തിൽ ഫഹദ് ഫാസിലിന്റെ അച്ഛനായുള്ള ജോർജ്ജിന്റെ അഭിനയം പ്രേക്ഷക പ്രീതിനേടി.

സ്ഫടികം ജോർജ്ജിന്റെ ഭാര്യയുടെ പേര് ത്രേസ്യാമ്മ, ജോർജ്ജ് - ത്രേസ്യാമ്മ ദമ്പതികൾക്ക് അഞ്ച് മക്കളാണുള്ളത്. അവർ- അശ്വതി, അനു, അജൊ, അഞ്ജലി, അഞ്ജു.