എസ് എൽ പുരം സദാനന്ദൻ

S L Puram Sadanandan

ആലപ്പുഴ ജില്ലയിലെ ചേർത്തല സ്വദേശി.നാരായണന്റെയും കാര്‍ത്യായനിയുടെയും മകനായി 1926 ഏപ്രില്‍ 15ന് ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്കില്‍ കഞ്ഞിക്കുഴി ഗ്രാമത്തില്‍ കാക്കരവീട് എന്ന ഇടത്തരം കര്‍ഷക കുടുംബത്തില്‍ ജനിച്ചു. ചെറിയ പ്രായത്തില്‍ത്തന്നെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു. വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴേ നല്ല സാഹിത്യവാസനയുണ്ടായിരുന്ന എസ്.എല്‍.പുരം പാര്‍ട്ടി സമ്മേളനങ്ങളില്‍ പാട്ടുകളെഴുതിയും ഏകാങ്കനാടകങ്ങള്‍ അവതരിപ്പിച്ചും ശ്രദ്ധ നേടി. പാര്‍ട്ടി പ്രവര്‍ത്തനത്തിന്‍റെ പേരില്‍ സ്കൂളില്‍ നിന്ന് പുറത്തായി.13-ആം വയസ്സിൽ കമ്മ്യൂണിസ്റ്റ് പാർട്ടി(CPI)ക്കുവേണ്ടി വിപ്ലവഗാനങ്ങൾ എഴുതി. പിന്നീട് ആർ. സുഗതനെന്ന തൊഴിലാളിനേതാവിന്റെ സഹായത്തോടെ നാടകരചനാരംഗത്തേക്ക് കടന്ന എസ്.എൽ. പുരം കർഷകരുടേയും തൊഴിലാളികളുടേയും കഷ്ടപ്പാടുകളും ദുരിതവും നേരിട്ടറിയുകയും അവയെ തന്റെ നാടകങ്ങളുടെ വിഷയമാക്കുകയും ചെയ്തു. എസ് എൽ പുരം പുന്നപ്ര-വയലാർ ഉൾപ്പെടെ വിവിധ കമ്മ്യൂണിസ്റ്റ് സമരങ്ങളിൽ പങ്കുകൊണ്ടു. ഇക്കാലത്ത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപകനേതാക്കളിലൊരാളായ പി. കൃഷ്ണപിള്ളയുമൊത്ത് പ്രവർത്തിക്കുകയും ചെയ്തു. മാരാരിക്കുളം ഗ്രാമപഞ്ചായത്തിന്റെ ആദ്യ പ്രസിഡണ്ടായിരുന്നു. 

നീണ്ടകാലത്തെ രാഷ്ട്രീയ ജീവിതത്തിൽ നിൻ കണ്ടും കേട്ടും അറിഞ്ഞും നേടിയ അനുഭവങ്ങള്‍ തന്റെ നാടകങ്ങളിലും തിരക്കഥകളിലും പ്രതിഫലിപ്പിക്കാൻ കഴിഞ്ഞിരുന്നു.നാടകരചനക്ക് പ്രത്യേക പരിശീലനം നേടാതെ സ്വന്തമായ രചനാതന്ത്രം ആവിഷ്ക്കരിച്ചിരുന്ന സദാനന്ദൻ നാടക സമിതിയിലേക്കും പിന്നെ തിരക്കഥാ രചനയിലേക്കും എത്തി ഈ രംഗങ്ങളിലെല്ലാം മികവ് പുലര്‍ത്തി. ഉദ്യോഗജനമായ ജീവിത ദൃശ്യങ്ങളും സന്ദര്‍ഭങ്ങളും സംഭാഷണവൈചിത്രത്തിന്‍റെ സഹായത്താല്‍ അവതരിപ്പിക്കുകയും ഹാസ്യം, മെലോഡ്രാമ, അസാധാരണ സങ്കേതങ്ങള്‍ തുടങ്ങിയവ ഉപയോഗിച്ച് ആകര്‍ഷകമാക്കുകയും ചെയ്ത നാടകങ്ങളായിരുന്നു അദ്ദേഹത്തിന്‍റേത്. മിക്ക നാടകങ്ങളും സിനിമയാക്കിയിട്ടുണ്ട്. ആദ്യനാടകമായ കുടിയിറക്ക് എഴുതുമ്പോൾ ഇദ്ദേഹത്തിന്റെ പ്രായം 17 വയസ്സ് മാത്രമായിരുന്നു. കല്പനാ തിയേറ്റേഴ്സിന്റെ സ്ഥാപനത്തിലൂടെ നാടകസമിതിയിലും ഇദ്ദേഹം സജീവമായി. ഒരാൾ കൂടി കള്ളനായി, വിലകുറഞ്ഞ മനുഷ്യൻ, യാഗശാല എന്നിവയായിരുന്നു കല്പനാ തിയേറ്റേഴ്സിന്റെ നാടകങ്ങൾ. പിന്നീട് സുര്യസോമ തിയേറ്റേഴ്സ് സ്ഥാപിച്ച ഇദ്ദേഹം മലയാള നാടകരംഗത്തെ ഏറെ ജനപ്രിയ നാടകങ്ങളിലൊന്നായ കാട്ടുകുതിര അരങ്ങിലെത്തിച്ചു. എന്നും പറക്കുന്ന പക്ഷി, ആയിരം ചിറകുള്ള മോഹം എന്നീ നാടകങ്ങളും ഈ സമിതിയുടേതായി അരങ്ങിലെത്തി, കാക്കപ്പൊന്ന് എന്ന നാടകത്തിന് 1963-ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്.

നാടകരംഗത്ത് പയറ്റിത്തെളിഞ്ഞതിന് ശേഷമാണ് സിനിമാരംഗത്തേക്ക് കടന്നത്. കേരളത്തിലെ സാമൂഹിക രാഷ്ട്രീയ രംഗങ്ങളില്‍ കോളിളക്കമുണ്ടാക്കിയ അദ്ദേഹത്തിന്‍റെ നാടകങ്ങള്‍ സിനിമയായപ്പോഴും ചലനങ്ങള്‍ സൃഷ്ടിച്ചു. നാടകത്തിന്‍റെ ചുവയുള്ള തിരക്കഥകളായിരുന്നെങ്കിലും അവയിലൂടെ നല്‍കപ്പെട്ട സന്ദേശങ്ങള്‍ ജനങ്ങളെ സ്വാധീനിച്ചു.1963-ൽ ശ്രീകോവിൽ എന്ന സിനിമയ്ക്ക് തിരക്കഥ,സംഭാഷണം രചിച്ചുകൊണ്ടാണ് എസ് എൽ പുരം സിനിമയിലേയ്ക്കെത്തുന്നത്. 1965-ൽ എസ് എൽ പുരത്തിന്റെ രചനയിൽ ഇറങ്ങിയ  ചെമ്മീൻ രാമുകാര്യാട്ടിന്റെ സംവിധാനത്തിൽ മലയാളത്തിലെ ക്ലാസിക്ക് ചിത്രമായി മാറി. 1967-ൽ  എസ് എൽ പുരത്തിന്റെ രചനയിലൂടെ ഇറങ്ങിയ അഗ്നിപുത്രി മലയാളത്തിൽ ആദ്യമായി മികച്ച രചനയ്ക്കുള്ള ദേശീയ പുരസ്ക്കാരം അദ്ദേഹത്തിന് നേടിക്കൊടുത്തു. നൂറിലധികം സിനിമകൾക്ക് എസ് എൽ പുരം തിരക്കഥ,സംഭാഷണം രചിച്ചു. ഇന്ത്യന്‍ സിനിമയിലെ പൂര്‍ണതയൊത്ത തിരക്കഥയെന്ന വിശേഷണം പേറുന്ന യവനിക എന്ന സിനിമയുടെ രചനയിൽ കെ ജി ജോർജ്ജിനൊപ്പം പങ്കാളിയായി. യവനികയുടെ സംഭാഷണമെഴുതി. 

എസ് എൽ പുരം സദാനന്ദന്റെ ഭാര്യയുടെ പേര് ഓമന. രണ്ട് മക്കൾ ജയസൂര്യ, ജയസോമ. ജയസൂര്യ ചലച്ചിത്ര സംവിധായകനാണ്.